നെല്ലിക്കൽ പള്ളിയോടം :
ആദ്യകാലം മുതൽ പള്ളിയോടം ഉണ്ടായിരുന്ന കോയിപ്രം കരയുടെ ഭാഗമായിരുന്നു നെല്ലിക്കൽ കരയും, ആ കാലങ്ങളിൽ കരകളുടെ ഐശ്വര്യമായ കോയിപ്രം പള്ളിയോടവും നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദേവി ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോയിപ്രം- നെല്ലിക്കൽ കരകൾ ഒരുമിച്ചു തുഴയെറിഞ്ഞു. 1979 -ൽ കരയിൽ ഉണ്ടായ ചില തർക്കങ്ങൾക്കൊടുവിൽ രണ്ടു കരകളും പിരിയാൻ തീരുമാനിച്ചപ്പോൾ കോയിപ്രം കരക്ക് പള്ളിയോടം കൊടുത്ത് നെല്
ലിക്കലമ്മയുടെ ആടയാഭരണങ്ങൾ സ്വീകരിക്കുകയാരുന്നു നെല്ലിക്കൽ കര, ക്ഷേത്ര ഭരണം രണ്ടു കരകൾ പങ്കിടാനും തീരുമാനം ആയി.
അതിനകം തന്നെ രക്തത്തിൽ അലിഞ്ഞ പള്ളിയോടം എന്ന ആവേശത്തെ പിടിച്ചു നിർത്താൻ കരക്കാർ നന്നേ പാടുപെട്ടു. തിരുവാറന്മുളയപ്പന് അകമ്പടി സേവിക്കാനായി കരയിൽ പള്ളിയോടം വേണം എന്ന ഉറച്ച തീരുമാനവുമായി കരക്കാർ 1992 -ൽ ആ ദൗത്യം ഏൽപ്പിച്ചത് പ്രസിദ്ധ പള്ളിയോട ശില്പി കോവിൽമുക്ക് നാരായണ ആചാരിയെയും. അങ്ങനെ 1993 ഓഗസ്റ്റ് മാസം 9 ന് 45.25 കോൽ നീളവും 67 അംഗുലം ഉടമയും 17 അടി അമരപൊക്കവുമുള്ള പള്ളിയോടം നെല്ലിക്കൽ കരയിൽ നീരണിഞ്ഞു. ഈ പള്ളിയോടം 10 വർഷങ്ങൾക്കു ശേഷം 2003 -ൽ കോവിൽമുക്ക് ഉമാമഹേശ്വരന്റെ നേതൃത്വത്തിൽ പുതുക്കി പണിയുക ഉണ്ടായി.
കരയിലെ പള്ളിയോടം ജീർണാവസ്ഥയിൽ ആയതിനെ തുടർന്ന് 21 വർഷങ്ങൾക്കു ശേഷം കരയിൽ നിലവിൽ ഉള്ള പള്ളിയോടത്തിനു പകരം പുതിയൊരു ചുണ്ടൻ വേണം എന്ന ആഗ്രഹം ഉടലെടുക്കുകയും ഈ വട്ടം കരയുടെ ആഗ്രഹങ്ങൾക്കൊത്തു ആഞ്ഞിലി തടിയിൽ വിസ്മയം തീർത്തത് പ്രസിദ്ധ പള്ളിയോട ശില്പി ചങ്ങംകരി വേണു ആചാരിയും. അങ്ങനെ കരയിൽ 2014 ഓഗസ്റ്റ് മാസം 27 ന് കരയിലെ രണ്ടാമത്തെ പള്ളിയോടം നീരണിഞ്ഞു. പഴയ പള്ളിയോടത്തിൽ നിന്നും ഭഗവത് ചൈതന്യം ആവാഹിച്ചു പുതിയ പള്ളിയോടത്തിലേക്കു പകർന്ന ശേഷം ജഡാവസ്ഥയിലായ പഴയ പള്ളിയോടം 2015 മെയ് മാസം 24 ന് ആചാര വിധിപ്രകാരം ദഹിപ്പിക്കുകയായിരുന്നു.
1994 -ൽ മന്നം ട്രോഫി കരയിൽ എത്തിക്കാൻ കരയിലെ ആദ്യ പള്ളിയോടത്തിനു സാധിച്ചിരുന്നുവെങ്കിൽ രണ്ടാമൻ 2015 -ൽ ഫൈനലിലെ മികച്ച പ്രകടനത്തിലൂടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കരയിലെ ഒത്തൊരുമയുടെ താളം പള്ളിയോടത്തിലെ തുഴകളായി മാറുന്ന നെല്ലിക്കൽ പള്ളിയോടത്തിൽ നിന്നും വരും വർഷങ്ങളിൽ കൂടുതൽ മികച്ച പ്രകടനം ഉണ്ടാവും എന്ന് ഉറപ്പാണ്. 572 ആം നമ്പർ എൻ. എസ്. എസ് കരയോഗത്തിനാണ് പള്ളിയോടത്തിന്റെ ഉടമസ്ഥാവകാശം. നെല്ലിക്കലമ്മയുടെ അനുഗ്രഹാശിസ്സുകളോടെ തിരുവാറന്മുളയപ്പന് അകമ്പടി സേവിക്കാൻ മുടങ്ങാതെ എത്തുന്ന ഈ പള്ളിയോടത്തിനു 48.25 കോൽ നീളവും 64 അംഗുലം ഉടമയും 19 അടി അമരപൊക്കവുമുണ്ട്.